തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ധന ബില്ലിൽ ഉൾപ്പെടുത്തിയാലും സംസ്ഥാനത്ത് ഇത്തരം മദ്യം വിൽക്കില്ലെന്നു എക്സൈസ് മന്ത്രി എം. ലിജു. ഇക്കാര്യത്തിൽ എന്താണ് യുഡിഎഫ് തീരുമാനം അത് അനുസരിച്ചാകും തുടർ നടപടി എടുക്കുക. അതിനു മുമ്പ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിന് മദ്യക്കമ്പനികൾ അപേക്ഷിച്ചാൽ അതു തള്ളും.
മദ്യ വിതരണ ലൈസൻസിന് അപേക്ഷിക്കേണ്ടത് എക്സൈസ് കമ്മീഷണർക്കാണ്. കമ്മീഷണർക്കു ലഭിക്കുന്ന അപേക്ഷകൾ എക്സൈസ് മന്ത്രിയെന്ന നിലയിൽ താൻ മുൻകൈ എടുത്തു നിരസിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണിയിൽനിന്നു കുറയ്ക്കണമെന്ന തീരുമാനവും യുഡിഎഫ് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ചില ബാറുകൾ രാവിലെ നേരത്തേ തുറക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എക്സൈസ് കർശന പരിശോധന നടത്തും.
തനിക്ക് ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും യുഡിഎഫിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാകും ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനം എടുക്കുക. നിയമസഭാ സമ്മേളനത്തിനു ശേഷം മദ്യനയരൂപീകരണ ചർച്ചകൾ തുടങ്ങും. മദ്യവിരുദ്ധ സമിതികളും ബാറുടമകളും അടക്കമുള്ളവരുടെ അഭിപ്രായം കേൾക്കും.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജവാൻ മദ്യം ഉത്പാദനം നിർത്തിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗുരുതരമായ പിഴവു സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കും.
ബിവറേജസ് കോർപറേഷൻ എംഡിക്ക് ഇതുമായി ബന്ധപ്പെട്ടു വീഴ്ചയുണ്ടായോ എന്നത് അടക്കം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ. ഇതുവഴി ഖജനാവിന് വലിയ നഷ്ടമുണ്ടായതായി വ്യക്തമാണ്. 750 മില്ലിലിറ്റർ മദ്യത്തിന്റെ വിൽപന നിർത്തിവയ്ക്കേണ്ടി വന്നത് ബോട്ടിലും മറ്റും ഇല്ലാതിരുന്ന സാഹചര്യത്തിലാണ്. ഇതിന് പുനർ ടെൻഡർ നടപടി തുടങ്ങി. നിലവാരമുള്ള കുപ്പികളിൽ മാത്രമേ ജവാൻ
മദ്യം നിറയ്ക്കാൻ പാടുള്ളുവെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്.
മലബാർ ഡിസ്റ്റിലറീസിൽ മിന്നൽ മാജിക് ബ്രാൻഡിയുടെ ഉത്പാദനം തുടങ്ങുന്ന കാര്യത്തിലും മുന്നണി തീരുമാനം നിർണായകമാകും. കഴിഞ്ഞ സർക്കാരാണ് മിന്നൽ മാജിക് തുടങ്ങാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.